മാറ്റിയ തീയതി അംഗീകരിച്ച് സുപ്രീം കോടതി
ന്യൂഡൽഹി • മെഡിക്കൽ പിജി പ്രവേശന പരീക്ഷ (നീറ്റ് പിജി) ഓഗസ്റ്റ് 3ന് ഒറ്റ ഷിഫ്റ്റായി നടത്തും. 2 ഷിഫ്റ്റിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ ഒറ്റ ഷി
ഫ്റ്റിൽ നടത്തണമെന്ന ഉത്തരവിനെത്തുടർന്നാണ് തീയതി മാറ്റാൻ ദേശീയ പരീക്ഷാ ബോർഡ് (എൻബിഇ) സുപ്രീം കോടതിയിൽ അപേക്ഷ നൽകിയത്. ഒറ്റ ഷിഫ്റ്റിൽ നടത്താൻ നിർദേശിച്ചതിനു പുറമേ, ജൂൺ 15നു തന്നെ പരീക്ഷ നടത്തണമെന്നായിരു
ന്നു കോടതിയുടെ നിർദേശം.
അതേസമയം, ആവശ്യമെങ്കിൽ തീയതി മാറ്റത്തിന് അപേക്ഷ നൽകാനും നിർദേശിച്ചിരുന്നു. എന്തിനാണ് ഓഗസ്റ്റ് വരെ വൈകുന്നതെന്ന് ഹർജി പരിഗ
ണിക്കവേ കോടതി ഉന്നയിച്ചു.
ഒറ്റ ഷിഫ്റ്റിലേക്കു മാറുമ്പോൾ നേരത്തേ നിശ്ചയിച്ച 450 കേന്ദ്രങ്ങൾക്കു പകരം 900 പരീക്ഷാകേന്ദ്രങ്ങൾ സജ്ജമാക്കേണ്ടതുണ്ടെന്ന് എൻബിഇ അറിയിച്ചു. സാങ്കേതിക സഹായം നൽകുന്ന ടിസിഎസും ഓഗസ്റ്റ് 3 ആണ് പരീക്ഷ നടത്താൻ അനുയോജ്യമെന്നു വ്യക്തമാക്കിയിരുന്നു. പുതിയ പരീക്ഷാകേന്ദ്രങ്ങൾ കണ്ടെത്തുന്നതും വിവരം പരീക്ഷാർഥികളെ അറിയിക്കുന്നതുൾപ്പെടെയുള്ള നടപടികളും എൻബിഇ ചൂണ്ടിക്കാട്ടി. മുന്നൊരുക്കത്തിനു സമയം വേണമെന്ന് ബോർഡ് പറഞ്ഞെങ്കിലും കോടതിക്കു തൃപ്തിയായില്ല. ഒറ്റ ഷിഫ്റ്റിലാണ് പരീക്ഷ നടത്തേണ്ടതെന്ന് മേയ് 30ന് ഉത്തരവിട്ടിട്ടും ഇതുവരെ തയാറെടുത്തില്ലേയെന്ന് ജഡ്ജിമാരായ പി.കെ.മിശ്ര, എ.ജി.മസി എന്നിവരുടെ ബെഞ്ച് ചോദിച്ചു. ഉന്നതതല യോഗങ്ങൾ നടത്തിയാണ് ഓഗസ്റ്റ് 3 നിർദേശിച്ചതെന്നായിരുന്നു മറുപടി. തുടർന്ന് ഇനിയും സമയം നീട്ടി നൽകില്ലെന്നു വ്യക്തമാക്കി കോടതി അനുമതി നൽകി.