തൃശൂർ ∙ അടുത്ത മാസം 15 നു നിശ്ചയിച്ചിരിക്കുന്ന മെഡിക്കൽ പിജി പ്രവേശന പരീക്ഷ (NEET – PG ) ഒറ്റ ഷിഫ്റ്റിൽ നടത്തണമെന്നു സുപ്രീംകോടതി ഉത്തരവ് നൽകി. 2 ഷിഫ്റ്റുകളായി നടത്തുന്നത് ഏകപക്ഷീയമായിരിക്കുമെന്നു ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കുമാർ,എൻ.വി.അൻജാരിയ എന്നിവരുടെ ബെഞ്ച് വിലയിരുത്തി. ഒറ്റ ഷിഫ്റ്റിൽ പരീക്ഷ നടത്താനുള്ള ക്രമീകരണമൊരുക്കാൻ ദേശീയ
പരീക്ഷാ ബോർഡിനു(എൻ ബിഇ) കോടതി നിർദേശം നൽകി.
ജൂൺ 15ന് അകം ഇതു സാധിച്ചില്ലെങ്കിൽ സമയം നീട്ടാനായി ബോർഡ് അപേക്ഷിക്കണമെന്നും കോടതി അറിയിച്ചു. വിധിയുടെ പശ്ചാത്തലത്തിൽ എന്തു നടപടികൾ സ്വീകരിക്കണം, പരീക്ഷ മാറ്റിവയ്ക്കേണ്ടി വരുമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുകയാണെന്നു ദേശീയ ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ വർഷം മുതൽ നീറ്റ്പി ജി 2 ഷിഫ്റ്റാക്കിയതു വലിയ വിവാദത്തിനിടയാക്കിയിരുന്നു. മാർക്ക് നോർമലൈസേഷൻ (ഏകീകരണം) രീതി ഉൾപ്പെടെ എൻബിഇ പുറത്തുവിടാത്തതു ചോദ്യം ചെയ്ത വിദ്യാർഥികളാണു കോടതിയെ സമീപിച്ചത്.
ഇക്കുറിയും രാവിലെ 9 മുതൽ 12.30 വരെയും ഉച്ചതിരിഞ്ഞു 3.30 മുതൽ 7 വരെയുമായി 2 ഷിഫ്റ്റുകളിൽ പരീക്ഷ നടത്താനായിരുന്നു തീരുമാനം. പരീക്ഷയ്ക്കു വേണ്ടത്ര സെന്ററുകൾ ഇല്ലെന്ന എൻബിഇ വാദം കോടതി തള്ളി. നോർമലൈസേഷൻ അസാധാരണ സാഹചര്യത്തിൽ മാത്രമാണ് ഉപയോഗിക്കേണ്ടതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.