സങ്കീർണമായ പ്രവേശന നടപടികളും കാരണമെന്ന് വിലയിരുത്തൽ
സർക്കാർ മേഖലയിൽ പ്രതിവർഷം രണ്ടായിരത്തിലേറെ എംബിബിഎസ് സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു ദേശീയ മെഡിക്കൽ കമ്മിഷൻ
(എൻഎംസി) നൽകിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ അധ്യയനവർഷം (2024-25) എയിംസ്, ജിപ്‌മർ ഒഴികെയുള്ള സർക്കാർ മെഡിക്കൽ കോളജുകളിലായി 2849 സീറ്റാണ് ഒഴിഞ്ഞുകിടന്നത്.
സങ്കീർണമായ കൗൺസലിങ് നടപടികളാണ് ഒരുകാരണമെന്നു വിദഗ്ധർ പറയുന്നു. നിശ്ചിതസമയത്തിനുള്ളിൽ മോപ് അപ് കൗൺസലിങ് ഉൾപ്പെടെ പൂർത്തിയാക്കി പ്രവേശന നടപടികൾ അവസാനിപ്പിക്കണമെന്നു എൻഎംസി നിർദേശമുണ്ട്. ഇത് ഒഴിവുള്ള സീറ്റ് നികത്താതെ തന്നെ പ്രവേശനം അവസാനിപ്പിക്കാൻ
ഉദ്യോഗസ്ഥരെ നിർബന്ധിതരാക്കുന്നതായി ഐഎംഎ മുൻ ദേശീയ
പ്രസിഡന്റ് ഡോ.ആർ.വി.അശോകൻ പറഞ്ഞു.
ഗ്രാമീണ മേഖലയിലെ സ്‌ഥാപനങ്ങൾ, പുതിയ കോളജുകൾ, അടിസ്ഥാനസൗകര്യം കുറവുള്ള കോളജുകൾ എന്നിവയിൽനിന്നു കുട്ടികൾ പിന്മാറുന്നതും ഒരു കാരണമാണ്.
ഗവ.മെഡിക്കൽ കോളജുകളിലെ സീറ്റൊഴിവ്
അധ്യയന വർഷം | സീറ്റൊഴിവ് |
---|---|
2021–22 | 2012 |
2022–23 | 4146 |
2023–24 | 2959 |
2024–25 | 2849 |
കേരളത്തിൽ കൂടിയത് 600 സീറ്റ് രാജ്യത്തു സീറ്റ് ലഭിക്കാതെ മെഡിക്കൽ പഠനത്തിനു വിദ്യാർഥികൾ വിദേശത്തേക്കു പോകുന്നതു തടയാൻ 5 വർഷത്തിനിടെ എംബിബിഎസ് സീറ്റുകളിൽ 39% വർധന വരുത്തി. 2020-21ൽ 83,275 സീറ്റുണ്ടായിരുന്നത് 2024-25ൽ 1,15,900 സീറ്റായി. കേരളത്തിൽ 4105 സീറ്റുണ്ടായിരുന്നത് 4705 ആയി.