ന്യൂഡൽഹി • ചാറ്റ് ജിപിടിക്കും ഡീപ് സീക്കിനും ബദലായുള്ള ആദ്യ ഇന്ത്യൻ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) മോഡലുകൾ വികസിപ്പിക്കാൻ 3 സ്റ്റാർട്ടപ്പുകളെ കൂടി കേന്ദ്രസർക്കാർ തിരഞ്ഞെടുത്തു. ഗുരുഗ്രാമിലെ സോക്കറ്റ് എഐ, ബെംഗളൂരുവിലെ ജ്ഞാനി എഐ, നോയിഡയിലുള്ള ഗ്യാൻ എഐ എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ‘സർവം എഐ’യെകഴിഞ്ഞ മാസം ഈ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്തിരുന്നു.
പ്രതിരോധം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള ഓപ്പൺസോഴ്സ്മോ ഡലായിരിക്കും സോക്കറ്റ് എഐ വികസിപ്പിക്കുക. ജ്‌ഞാനി എഐ വോയ്സ് മോഡലും ഗ്യാൻ എഐ ടെക്സ്‌റ്റ് ടു സ്പീച് മോഡലും വികസിപ്പിക്കും.
ഇന്ത്യഎഐ മിഷന്റെ ഭാഗമായിട്ടാണ് മോഡലുകൾ വികസിപ്പിക്കുന്നത്. 22 ഇന്ത്യൻ ഭാഷകളെ പിന്തുണയ്ക്കുന്ന തരത്തിലായിരിക്കും പ്ലാറ്റ്ഫോമുകൾ.
വിദ്യാർഥികൾക്കും സ്റ്റാർട്ടപ്പുകൾക്കും എ ഐ ഗവേഷണത്തിനായി കേന്ദ്ര സർക്കാർ ഒരുക്കിയ ഉയർന്ന കമ്പ്യൂട്ടിങ് ശേഷിയുടെ പരിധി വർധിപ്പിച്ചു. എ ഐ പ്രോസസ്സിംഗിന് ആവശ്യമായ ഉയർന്ന ശേഷിയുള്ള 18000 എ ഐ ചിപ്പുകളാണ് ( ഗ്രാഫിക്സ് പ്രോസസ്സിംഗ് യുണിറ്റ് ) സർക്കാർ വാങ്ങി ഡേറ്റ സെന്ററിൽ സജ്ജമാക്കിയിരിക്കുന്നത്. ഇന്നലെ 15000 ചിപ്പുകൾ വാങ്ങാനുള്ള നടപടികൾ ആരംഭിച്ചു.